ഇന്ത്യയിലേക്കുള്ള സൗദി ക്രൂഡ് ഓയിൽ ടാങ്കർ ചെങ്കടലിൽ വഴിതിരിച്ചുവിട്ടു

റിയാദ്/ന്യൂഡൽഹി: യെമനിലെ ഹൂതി വിമതരുടെ മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യയിലേക്ക് സൗദി അറേബ്യൻ ക്രൂഡ് ഓയിലുമായി വന്ന ചരക്കുകപ്പൽ (ടാങ്കർ) ചെങ്കടലിൽ വെച്ച് യു-ടേൺ എടുത്ത് മടങ്ങി. സൗദി അറേബ്യക്കെതിരെ കപ്പൽ ഉപരോധം ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ച ഹൂതികൾ, സൗദി തുറമുഖങ്ങളിൽ നിന്ന് ചരക്കുകൾ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന കപ്പലുകൾ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയിലേക്ക് ഏകദേശം 7 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി വന്ന ‘റോഡോസ്’ (Rodos) എന്ന സൗദി എണ്ണക്കപ്പലാണ് ബാബ് എൽ-മന്ദേബ് കടലിടുക്ക് വഴി വരാതെ സൂയസ് കനാൽ ലക്ഷ്യമാക്കി വടക്കോട്ട് മടങ്ങിയത്. ചൈനയിലേക്കുള്ള സൗദി ക്രൂഡ് ഓയിൽ ടാങ്കറും ഇത്തരത്തിൽ വഴിതിരിച്ചുവിട്ടിട്ടുണ്ട്.
ഹോർമൂസ് കടലിടുക്ക് വഴിയുള്ള യാത്ര തടസ്സപ്പെട്ടതിനെ തുടർന്ന് സൗദി അറേബ്യയുടെ യാൻബു (Yanbu) തുറമുഖം വഴിയാണ് നിലവിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് എണ്ണ പ്രധാനമായും എത്തിക്കുന്നത്. എന്നാൽ ചെങ്കടലിലെ ഈ പുതിയ ഭീഷണി ആഗോള ഊർജ്ജ വിപണിയെയും എണ്ണക്കപ്പലുകളുടെ ഇൻഷുറൻസ് ചെലവുകളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.



