പനയമ്പാടം അപകടം; മരിച്ച നാല് വിദ്യാർഥിനികളുടെയും മൃതദേഹം വീടുകളിലെത്തിച്ചു

പാലക്കാട് പനയമ്പാടത്ത് അപകടത്തിൽ മരിച്ച നാല് വിദ്യാർഥിനികളുടെയും മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു. പാലക്കാട് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. എട്ടര മുതൽ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനം നടത്തും. പത്തരയോടെ തുപ്പനാട് മസ്ജിദിൽ ഒന്നിച്ചാകും നാല് കുട്ടികളുടെയും സംസ്‌കാരം
ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് അപകടത്തിൽ മരിച്ചത്. കുട്ടികളുടെ ദേഹത്തേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു. അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്‌ന ദമ്പതികളുടെ മകൾ ആയിഷ, പിലാതൊടി വീട്ടിൽ അബ്ദുൽ റഫീക്- സജീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ, അബ്ദുൽ സലാം-ഫാരിസ ദമ്പതികളുടെ മകൾ ഇർഷാന ഷെറിൽ, നിതാ ഫാത്തിമ എന്നിവരാണ് മരിച്ചത്.
നാല് പേരും ഉറ്റ സുഹൃത്തുക്കളായിരുന്നു. സ്‌കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികൾക്ക് നേരെ സിമന്റ് ലോറി മറിയുകയായിരുന്നു. പല്ലുവേദനക്ക് ആശുപത്രിയിൽ കൊണ്ടുപോകാൻ ഇർഫാനയുടെ മാതാവ് സ്‌കൂളിലെത്തിയിരുന്നു. ഇവരുടെ കൺമുന്നിൽ വെച്ചായിരുന്നു ദാരുണ അപകടം.
The post പനയമ്പാടം അപകടം; മരിച്ച നാല് വിദ്യാർഥിനികളുടെയും മൃതദേഹം വീടുകളിലെത്തിച്ചു appeared first on Metro Journal Online.