ഭാര്യയെ രണ്ട് മാസമായി കാണാനില്ലെന്ന് വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി; പിന്നാലെ ഭാര്യയെ കണ്ടെത്തി

സാമ്പത്തിക ബാധ്യതയെ തുടർന്ന് വീട് വിട്ടിറങ്ങിയ ഭാര്യയെ പറ്റി രണ്ട് മാസമായിട്ടും വിവരം ലഭിക്കാതായതോടെ ഭർത്താവ് ജീവനൊടുക്കി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതിനിടെ കണ്ണൂരിൽ ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ഭാര്യയെ കണ്ടെത്തി. കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണുഭവനത്തിൽ വിനോദാണ്(49) മരിച്ചത്.
ഭാര്യ രഞ്ജിനി ജൂൺ 11ന് രാവിലെ ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ഇവരെ കുറിച്ച് വിവരമില്ലാതായി. പോലീസ് അന്വേഷണത്തിൽ രഞ്ജിനി ബാങ്കിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഓട്ടോറിക്ഷയിൽ കായംകുളത്ത് എത്തി റെയിൽവേ സ്‌റ്റേഷൻ റോഡിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. കുടുംബശ്രീ സെക്രട്ടറിയായ രഞ്ജിനിയുടെ യൂണിറ്റ് ഒന്നേകാൽ ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തിരുന്നു. ഇതടക്കം മൂന്ന് ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. രഞ്ജിനിക്കായുള്ള അന്വേഷണം വഴിമുട്ടിയപ്പോൾ വിനോദ് കടുത്ത മാനസിക സംഘർഷത്തിലുമായി.
ഭാര്യ തിരിച്ചെത്തണമെന്നും സാമ്പത്തിക ബാധ്യതകൾ എങ്ങനെയങ്കിലും തീർക്കാമെന്നും വിനോദ് കരഞ്ഞുകൊണ്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഇയാൾ ജീവനൊടുക്കിയത്.