സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളവരുടെ എണ്ണം ആറായി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസുകാരിക്കാണ് രോഗബാധ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച പ്രവേശിപ്പിച്ച ഇവരുടെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരന് ഇന്നലെ രോഗം സ്ഥീരീകരിച്ചിരുന്നു. കടുത്ത പനി അടക്കമുള്ള രോഗലക്ഷണങ്ങളോടെ ഇയാൾ കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സിഎസ്എഫ് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
താമരശ്ശേരിയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരി അനയയുടെ ഇളയ സഹോദരൻ എഴു വയസുള്ള കുട്ടി അടക്കം നാലുപേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്നത്.