തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്‌ഐടി ബംഗളൂരുവിലേക്ക്

ശബരിമല സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി എസ്ഐടി ബെംഗളുരുവിലേക്ക് കൊണ്ടുപോയി. ഇന്ന് പുലർച്ചെയാണ് പ്രതിയെ ബെംഗളുരുവിലേക്ക് കൊണ്ടുപോയത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചും തെളിവെടുക്കും.
ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം കൈവശമുണ്ടെന്ന് പോറ്റിയും സ്മാർട് ക്രിയേഷൻസും മൊഴി നൽകിയിട്ടുള്ള കൽപേഷിനെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരിലേക്ക് അന്വേഷണം കൊണ്ടുപോകുന്നതിനു മുമ്പ് ചില ജീവനക്കാരെ കൂടി അന്വേഷണ സംഘം കസ്റ്റഡയിൽ ചോദ്യം ചെയ്യും.
കേസിൽ പ്രതിപട്ടികയിലുള്ള കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ദ്വാരപാല ശിൽപ്പത്തിലെ പാളികളിലെ സ്വർണം കടത്തിയതിൽ 10 പ്രതികളാണുള്ളത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും അറസ്റ്റാണ് ഇതുവരെ ഉണ്ടായത്.



