ദേശീയപാത അതോറിറ്റിയുടെ വീഴ്ച, അശാസ്ത്രീയ മണ്ണെടുപ്പ് നടന്നു

അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ വീഴ്ചയെന്ന് കണ്ടെത്തൽ. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അശാസ്ത്രീയ മണ്ണെടുപ്പ് നടന്നെന്ന് വിവിധ വകുപ്പുകളിലെ പരിശോധനകളിൽ കണ്ടെത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. കൂടുതൽ ഇടങ്ങളിൽ പരിശോധന തുടരുമെന്നും വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടിയെന്നും ജില്ലാ കലക്ടർ പറഞ്ഞു
അടിമാലി കൂമ്പൻപാറക്ക് സമീപം ലക്ഷംവീട് ഉന്നതിയിലേക്ക് മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമാകുകയും എട്ട് വീടുകൾ തകരുകയും ചെയ്തിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയ മണ്ണെടുപ്പാണ് കാരണമെന്ന് കണ്ടെത്തിയത്
മണ്ണെടുക്കുന്നതിലും പാറ പൊട്ടിക്കുന്നതിലും ശ്രദ്ധക്കുറവ് വരുത്തിയിട്ടുണ്ട്. അടിമാലിക്ക് സമാനമായി പലയിടത്തും അപകടസാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് അപകടഭീഷണിയിൽ ഇപ്പോഴും 29 വീടുകളുണ്ട്. ഇവരെ ദേശീയപാത അതോറിറ്റി പുനരധിവസിപ്പിക്കുമെന്നാണ് നിലവിലെ ധാരണ



