പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോർഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് ജാമ്യാപേക്ഷയിൽ പത്മകുമാറിന്റെ ചോദ്യം.
ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ താനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികൾ ചെമ്പ് ഉപയോഗിച്ച് നിർമിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.
വീഴ്ചയുണ്ടെങ്കിൽ അംഗങ്ങൾക്ക് പിന്നീടും ചൂണ്ടിക്കാണിക്കാമെന്നും സ്വർണക്കവർച്ചയിൽ പങ്കില്ലെന്നും ആണ് ജാമ്യാപേക്ഷയിൽ പത്മകുമാറിന്റെ വാദം. എന്നാൽ പത്മകുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.



