Kerala

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം; ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു

മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയില്‍ തടഞ്ഞ് അവഹേളിച്ചെന്ന കേസില്‍ അറസ്റ്റിലായ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അനിലിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം. ഇന്നു വൈകിട്ടു 4.30 വരെ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് അനിലിനെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

തിരുവനന്തപുരം ഡിസിസി മുന്‍ അംഗം കൂടിയായ ചേന്തി അനിലിന്റെ ശബ്ദ സാംപിള്‍ ഇന്ന് ശേഖരിച്ചിരുന്നു. തിരുവനന്തപുരം എഫ്എസ്എല്‍ ലാബിലാണ് സാമ്പിള്‍ ശേഖരിച്ചത്. മുഖ്യമന്ത്രിക്കെതരെ തട്ടിക്കയറുന്ന ദൃശ്യങ്ങളിലെ ശബ്ദവുമായി താരതമ്യം ചെയ്യാനാണ് ഇത്.

മുഖ്യമന്ത്രിയെ തടഞ്ഞതിനും അസഭ്യം പറഞ്ഞതിനും ഗൂഢാലോചന കുറ്റം കൂടി അനിലിനെതിരെ പൊലീസ് ചുമത്തിയിരുന്നു. അനിലിനു ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഒട്ടേറെ കേസുകളില്‍ പ്രതിയായ അനില്‍ ശ്രീകാര്യം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചെമ്പഴന്തിയിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയില്‍ വച്ച് തടഞ്ഞുനിര്‍ത്തി മുഖ്യമന്ത്രിയോടു കയര്‍ത്തു സംസാരിച്ച് പൊതുമധ്യത്തില്‍ അവഹേളിച്ചു എന്നാണ് ശ്രീകാര്യം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ്.

See also  ഓണാഘോഷത്തിനിടെ അധ്യാപകൻ ശകാരിച്ചു; റെയിൽ പാളത്തിലേക്ക് ഓടിക്കയറി പ്ലസ് ടു വിദ്യാർഥി, പിന്നാലെ പോലീസും

Related Articles

Back to top button