ഊട്ടിയിൽ യുവതിയെ വിഷം നൽകി കൊന്നു; ഭർത്താവ് അടക്കം നാല് പേർ അറസ്റ്റിൽ

നീലഗിരി ഊട്ടിക്ക് സമീപം വണ്ണാരപ്പേട്ടിൽ യുവതിയെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവ്, ഭർതൃമാതാവ്, ഭർതൃസഹോദരൻ, ഇവരുടെ ബന്ധു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 24നാണ് ആഷിക പർവീൺ(22) വിഷം കഴിച്ച നിലയിൽ മരണപ്പെട്ടത്
മകളുടെ മരണത്തിൽ അസ്വാഭാവികത തോന്നിയ യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസിന്റെ നിർദേശപ്രകാരം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. റിപ്പോർട്ടിൽ യുവതി ക്രൂരമായ മർദനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.
കഴുത്തിലും തോളിലും വാരിയെല്ലിനും പരുക്കേറ്റതായാണ് റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
ഊട്ടി കണ്ടൽ സ്വദേശിയായ ഇമ്രാനും ആഷികയും 2021ലാണ് വിവാഹിതരായത്. വിവാഹശേഷം ഭർത്താവും കുടുംബവും തന്നെ മർദിച്ചിരുന്നതായി യുവതി മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇമ്രാൻ, ഭർതൃമാതാവ് യാസ്മിൻ(49), ഭർതൃസഹോദരൻ മുഖ്താർ, ബന്ധു ഖാലിബ് എന്നിവരാണ് അറസ്റ്റിലായത്.
The post ഊട്ടിയിൽ യുവതിയെ വിഷം നൽകി കൊന്നു; ഭർത്താവ് അടക്കം നാല് പേർ അറസ്റ്റിൽ appeared first on Metro Journal Online.