എന്‍ഡിഎയില്‍ ചേർന്നത് ഇഡി ഭീഷണിയെ തുടർന്നെന്ന വാർത്ത തള്ളി സാബു എം ജേക്കബ്

എൻഡിഎയിൽ ചേർന്നതിന് പിന്നിൽ ഇഡി ഭീഷണിയെന്ന ആരോപണം തള്ളി ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ്. കിറ്റെക്സിന്റെ ഇടപാടുകൾ എല്ലാം സുതാര്യമെന്ന് അദ്ദേഹം പറഞ്ഞു. ഇഡി നൽകിയ നോട്ടീസിന് കൃത്യമായ മറുപടി നൽകി. നിയമലംഘനം തെളിഞ്ഞാൽ സ്ഥാപനം എഴുതിതരാം. തെറ്റായ വാർത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ നിയമനടപടിയെടുക്കുമെന്നും സാബു എം.ജേക്കബ് പറഞ്ഞു.
ഒരു കമ്പനി പ്രവർത്തിക്കുമ്പോൾ അനേകം നോട്ടീസുകൾ വരും. അതൊരു വലിയ കാര്യമായിട്ട് കൊണ്ടുവരികയാണ്. ഇഡി ആവശ്യപ്പെട്ട ഡോക്യമെന്റ്സ് മുഴുവൻ കൊടുത്തു. ഒരു ഡോളറിന്റെ പോലും കിട്ടായ്കയില്ല. 33 വർഷം ഈ ഫാക്ടറി പ്രവർത്തിച്ചിട്ട് ഇതുവരെ ഒരു നിയമലംഘനത്തിന്, ഒരു സാമ്പത്തിക തിരിമറിക്ക് പെനാൽറ്റിയോ നടപടിയോ ഈ കമ്പനിയുടെ പേരിൽ ഉണ്ടായിട്ടില്ല.
മൂന്ന് തവണ എന്നോട് ഹാജരാകാൻ പറഞ്ഞു എന്ന് പറയുന്നത് കള്ളമാണ്. ഈ പറഞ്ഞവർ അതിന്റെ ഡോക്യുമെന്റ്സ് ഹാജരാക്കട്ടെയെന്നും സാബു എം ജേക്കബ് പറഞ്ഞു. വിദേശ വ്യാപാരം നടത്തുന്നവർക്ക് ഒന്നോ രണ്ടോ ഡോളറിന്റെ വിനിമയ വ്യത്യാസം വന്നാൽ റിസർവ് ബാങ്ക് നിശ്ചയിക്കുന്ന പിഴയല്ലാതെ ഇതിൽ അറസ്റ്റ് ചെയ്യാനോ തടവിലിടാനോ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.



