ഭാര്യയെ സംശയം, വീടിന് തീയിട്ട് ഗൃഹനാഥൻ; ഭാര്യക്കും മകനും പൊള്ളലേറ്റു, പ്രതി പിടിയിൽ

പത്തനംതിട്ട വകയാറിൽ ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു. വകയാർ കൊല്ലംപടി സ്വദേശി സിജുവാണ് ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന സമയത്ത് വീടിന് തീയിട്ടത്. പൊള്ളലേറ്റ ഭാര്യ രജനിയും ഇളയ മകനും പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തീ കൊളുത്തിയ ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം നടന്നത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഉറങ്ങാൻ കിടന്ന സിജു വീടിന് പുറത്തിറങ്ങുകയും വീടിന് തീയിടുകയുമായിരുന്നു. ശേഷം സിജു അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. അപകടത്തിൽ രജനിക്ക് നാൽപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് മുങ്ങിയ സിജുവിനെ പുലർച്ചെ നാലരയോടെ പ്രമാടം ഭാഗത്തുനിന്ന് കോന്നി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സിജു പെയിന്ററാണ്. തിന്നർ ഉൾപ്പെടെയുള്ളവ സിജു കൃത്യത്തിനായി ഉപയോഗിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സിജുവിന്റേയും രജനിയുടേയും രണ്ടാം വിവാഹമാണ്. രജനിയെ ഇയാൾ നിരന്തരം സംശയിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.



