നേമത്ത് സംഘിയും വേണ്ട സംഘിക്കുട്ടിയും വേണ്ട, യുഡിഎഫ് മതി; തനിക്ക് മത്സരിക്കാൻ മൂഡില്ലെന്നും മുരളീധരൻ

തനിക്ക് മത്സരിക്കാൻ മൂഡില്ലെന്നും എന്താണ് വേണ്ടതെന്ന് പാർട്ടി തീരുമാനിക്കട്ടേയെന്നും കെ മുരളീധരൻ. എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ല, അതുകൊണ്ട് ഇത്തവണ ഒന്ന് മാറി നിൽക്കാമെന്ന് കരുതിയതാണെന്നും മറ്റുകാര്യങ്ങൾ പാർട്ടി തീരുമാനിച്ചോട്ടെയെന്നും മുരളീധരൻ പറഞ്ഞു.
ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം പോലുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. ആകെ ഒരു തവണ മാത്രം കോൺഗ്രസ് ജയിച്ച ചടയമംഗലത്ത് പോലും തന്റെ പേരിൽ പോസ്റ്ററുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരും കല്യാശേരിയും മാത്രമില്ല. മറ്റെല്ലായിടത്തും ഇത്തരം പോസ്റ്ററുകൾ ഉണ്ട്. അത് സ്നേഹമാണോ നിഗ്രഹമാണോ എന്നറിഞ്ഞുകൂട.
നേമത്ത് സംഘിയും വേണ്ട, സംഘിക്കുട്ടിയും വേണ്ട. യുഡിഎഫ് മതി എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. യുഡിഎഫിന് നല്ല, ചെറുപ്പക്കാരനായിട്ടുള്ള ഒരു സ്ഥാനാർഥി തന്നെ വരും. ശിവൻകുട്ടിയേയും രാജീവ് ചന്ദ്രശേഖറിനേയും തോൽപ്പിക്കും. യുഡിഎഫും സിപിഎമ്മും ബിജെപിയും തമ്മിലുള്ള മത്സരമാണ് നടക്കാൻ പോകുന്നതെന്നും അതാണ് തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്നും മുരളീധരൻ പറഞ്ഞു.



