തണ്ണിമത്തൻ കയറ്റി വന്ന ലോറി പരിശോധിച്ചപ്പോൾ സ്‌ഫോടക വസ്തുക്കൾ നിറച്ച പെട്ടികൾ; ഡ്രൈവർ കസ്റ്റഡിയിൽ

പാലക്കാട് സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ച് തണ്ണിമത്തനുകൾ കയറ്റിവന്ന ലോറി പിടികൂടി. പാലക്കാട് മെഡിക്കൽ കോളജിന് സമീപത്തുനിന്നാണ് ചരക്കുലോറി പോലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്.
ടൗൺ സൗത്ത് പോലീസാണ് ലോറി പിടികൂടിയത്. തണ്ണിമത്തൻ ചാക്കുകൾക്കിടയിൽ പെട്ടികൾക്കുള്ളിലാണ് ജലാറ്റിൻ സ്റ്റിക്കുകളും ഫ്യൂസുകളും ഉണ്ടായിരുന്നത്. കരിങ്കൽ ക്വാറി ഉപയോഗത്തിന് ഉള്ളതാണെന്ന് പോലീസ് സംശയിക്കുന്നു. ലോറി തൃശ്ശൂരിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. തമിഴ്നാട് ധർമ്മപുരിയിൽ നിന്നാണ് ലോറി വന്നത്.
നൂറുകണക്കിന് പെട്ടികളിൽ ഡിറ്റണേറ്ററുകളും പായ്ക്ക് ചെയ്ത് മുകളിൽ തണ്ണിമത്തൻ നിരത്തിയാണ് ലോറി വന്നത്. എന്നുമുള്ള വാഹനപരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ വാഹനം വിശദമായി പരിശോധനയ്ക്ക് വിധേയമാക്കുകയും തണ്ണിമത്തനുകൾക്കടിയിൽ നിന്ന് പെട്ടികൾ കണ്ടെത്തുകയുമായിരുന്നു.



