രണ്ട് വൻകിട റെയിൽ പദ്ധതികൾക്ക് കേന്ദ്രം അംഗീകാരം നൽകി; കേരളത്തിനുള്ള സമ്മാനമെന്ന് സുരേഷ് ഗോപി

റെയിൽവേ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമൊരുക്കാൻ രണ്ട് വൻകിട പദ്ധതികൾക്ക് കേന്ദ്രം അംഗീകാരം നൽകിയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ-പറളി ബൈപാസ് ലൈൻ എന്നിവക്കാണ് അംഗീകാരം. കേരളത്തിന്റെ റെയിൽവേ വികസനത്തിന് കരുത്തേകുന്ന തീരുമാനമാണിതെന്നും കേരളത്തിനുള്ള കേന്ദ്രത്തിന്റെ സമ്മാനമാണെന്നും സുരേഷ് ഗോപി പറഞ്ഞു
എറണാകുളം-തുറവൂർ-കായംകുളം റൂട്ടിലെ ട്രെയിൻ ഗതാഗതത്തിന് വലിയ തടസമായിരുന്ന സിംഗിൾ ലൈൻ കുരുക്ക് അമ്പലപ്പുഴ-ആലപ്പുഴ പാത ഇരട്ടിപ്പിക്കലോടെ ഇല്ലാതാകും. 12.66 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്കായി 324.16 കോടി രൂപ അനുവദിച്ചു. പാത ഇരട്ടിപ്പിക്കുന്നതോടെ പ്രതിദിനം ഇരുവശങ്ങളിലേക്കുമായി ഒമ്പത് പുതിയ പാസഞ്ചർ ട്രെയിനുകൾക്ക് കൂടി സർവീസ് നടത്താം
പാലക്കാട് ടൗൺ-പറളി ബൈപാസ് ലൈൻ ഏറെക്കാലമായി നിലനിന്നിരുന്ന ആവശ്യമായിരുന്നു. 1.80 കിലോമീറ്റർ വരുന്ന ബൈപാസ് ലൈനിനായി 163.57 കോടി രൂപ അനുവദിച്ചു. പാലക്കാട് ജംഗ്ഷനിൽ എൻജിൻ മാറ്റുന്നത് മൂലമുണ്ടാകുന്ന കാലതാമസം ഇതോടെ ഒഴിവാകും. യാത്രാ ട്രെയിനുകൾക്ക് 40 മിനിറ്റ് മുതൽ 44 മിനിറ്റ് വരെ സമയം ലാഭിക്കാം.



