അനുനയ നീക്കവുമായി സിപിഎം; ജില്ലാ സെക്രട്ടറി കെവി അബ്ദുൽഖാദർ കെ സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി

തുടർ ഭരണത്തിനെതിരായി കവിയും കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ നടത്തിയ വിമർശനത്തിന് പിന്നാലെ അനുനയ നീക്കവുമായി സിപിഎം. തൃശ്ശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുൽഖാദർ വടൂക്കരയിലെ വീട്ടിലെത്തി സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി. സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചരുവിലും അബ്ദുൽഖാദറിന് ഒപ്പമുണ്ടായിരുന്നു
ഇന്നലെ വന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ചയെന്നും ദൗത്യവുമായിട്ടല്ല സച്ചി മാഷെ കണ്ടതെന്നും അബ്ദുൽഖാദർ പ്രതികരിച്ചു. കേരളത്തിലെ ഇടത് മൂല്യം അറിയാത്ത ആളല്ല സച്ചിദാനന്ദൻ മാഷ്. അദ്ദേഹം പാർട്ടി അംഗമല്ല. അദ്ദേഹത്തിന് വിമർശിക്കാൻ അവകാശമുണ്ട് എന്നാണ് ഞങ്ങൾ കാണുന്നത്
മാഷുമായുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നു. സച്ചിമാഷ് ഏറ്റവും പ്രിയപ്പെട്ട ആളാണ്. പാർട്ടി ജില്ലാ നേതൃത്വത്തിന് എപ്പോൾ വേണമെങ്കിലും സച്ചി മാഷെ കാണാം. മാധ്യമവാർത്തകൾ താൻ ഉദ്ദേശിച്ചതലത്തിൽ അല്ലെന്ന് അദ്ദേഹം പറഞ്ഞു. സച്ചി മാഷിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വിവാദം അടഞ്ഞ അധ്യായമാണെന്നും അബ്ദുൽ ഖാദർ പറഞ്ഞു



