ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം; സെക്രട്ടേറിയറ്റിൽ ഹാജർ നില 10.6 ശതമാനം മാത്രം

കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. വയനാടും കോഴിക്കോടും അടക്കം പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. ബാങ്കുകളടക്കം സമരാനുകൂലികൾ അടപ്പിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.
സെക്രട്ടേറിയറ്റിൽ 10.6 ശതമാനം മാത്രമാണ് ഹാജർ നില. 11 മണി വരെ 494 ജീവനക്കാർ മാത്രമാണ് ഇന്ന് ജോലിക്ക് എത്തിയത്. 4600ലധികം ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. കോഴിക്കോട് ജിഎംയുപി സ്‌കൂൾ അധ്യാപകരെ സമരാനുകൂലികൾ തടഞ്ഞു. ഇവിടെ പ്രതിഷേധം കയ്യാങ്കളിയിലെത്തി
ഒമ്പത് മണിയോടെ സ്‌കൂളിലെത്തിയ സിഐടിയു പ്രവർത്തകർ രണ്ട് ഗേറ്റിലും കൊടി നാട്ടി ഉപരോധം ആരംഭിച്ചു. ഉള്ളിലുണ്ടായിരുന്ന അധ്യാപകരെ പുറത്താക്കി. പിന്നീടെത്തിയവരെ കടത്തി വിട്ടുമില്ല. ഇതോടെ യുഡിഎഫ് പ്രവർത്തകർ അധ്യാപകർക്ക് പിന്തുണയുമായി എത്തി. തുടർന്നാണ് സമരാനുകൂലികളും യുഡിഎഫുകാരും ഏറ്റുമുട്ടിയത്.



