വാർത്തകൾ സത്യവിരുദ്ധം, ഭജൻസിനുള്ള തുക കാണിച്ചത് പിശക്, കട്ടിൽ വാങ്ങിയെന്ന പരാമർശവുമില്ലെന്ന് ബോർഡ്

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വന്ന വാർത്തകൾ സത്യവിരുദ്ധമെന്നും തികച്ചും അവാസ്തവമായ പ്രചാരണങ്ങൾ നടക്കുന്നുവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലെ സ്‌പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചുവെന്ന ഒരു പരാമർശവുമില്ല
ആഗോള അയ്യപ്പ സംഗമത്തിൽ ഭജൻ അവതരിപ്പിക്കണമെന്ന നിർദേശം വന്നിരുന്നു. നന്ദഗോവിന്ദം ഭജൻസ് സംഘത്തെ സമീപിച്ചെങ്കിലും അവർക്ക് അന്നേ ദിവസം മറ്റ് പരിപാടികൾ ഉണ്ടായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചു. തുടർന്നാണ് സംഗീതജ്ഞനായ ഇഷാൻ ദേവിനെ സമീപിച്ചത്
25ലധികം കലാകാരൻമാരും 10ലധികം ടെക്‌നീഷ്യൻമാരുമടക്കം 35 പേർ പങ്കെടുത്ത സംഗീതാവിഷ്‌കാരമാണ് സംഘം അവതരിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്‌സൽ എല്ലാ ചെലവുകളും ഉൾപ്പെടുത്തി 8 ലക്ഷം രൂപയാണ് ചെലവായത്. നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് തുക നൽകിയതായി ഓഡിറ്റർ റിപ്പോർട്ടിൽ പറയുന്നത് പിശകാണ്. വരവുചെലവ് കണക്കുകൾ അന്തിമമായിട്ടില്ല, ഇതുവരെ ലഭിച്ച സ്‌പോൺസർഷിപ് തുക 3 കോടിയാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു



