ശബരിമല യുവതി പ്രവേശനം; പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയും: എംവി ഗോവിന്ദൻ

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിക്കുന്ന നിലപാട് തനിക്ക് വിശദീകരിക്കാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിശ്വാസികളുടെ താല്പര്യവും ജനാധിപത്യ മൂല്യങ്ങളും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കോടതി വിധി വന്ന സാഹചര്യത്തിലാണ് യുവതികളെ പ്രവേശിപ്പിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ജനാധിപത്യത്തിന്റെ മാന്യത സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അതേസമയം, ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് “മാറാത്തതായി ഒന്നുമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാട് വ്യക്തമാക്കേണ്ട സമയത്ത് അത് വ്യക്തമാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമല്ല. ദേവസ്വം ബോര്‍ഡിന്‍റെ മുന്നില്‍ റിപ്പോര്‍ട്ട് വന്നിട്ടില്ല. പൂര്‍ണ റിപ്പോര്‍ട്ട് വരട്ടെ അപ്പോൾ പ്രതികരിക്കാം. തികച്ചും തെറ്റായ അപാകത നിറഞ്ഞ റിപ്പോര്‍ട്ടാണിത്. അതില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പി.കെ ശശിയ്ക്ക് പാർട്ടിയുമായി പ്രശ്നമുണ്ട്. അതു കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നത്. ശശി അല്ല ആരു പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.



