സർക്കാരിന് തിരിച്ചടി: നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

നവകേരള സർവേയിൽ ഹൈക്കോടതിയിൽ സർക്കാരിന് തിരിച്ചടി. നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രീയ കാമ്പയിനുകളുടെ മറവിൽ സർവേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളതു കേൾക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സർവേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
സിപിഎം പ്രവർത്തകരെ ഉപയോഗിച്ച് സർക്കാർ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സർക്കാർ ശ്രമിച്ചതെന്ന് ഹൈക്കോടതി ഉത്തരവിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ആദിവാസി ഉന്നതികളിൽ എത്തി ലഘുലേഖ വിതരണം ചെയ്യാൻ പറഞ്ഞിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും വി ഡി സതീശൻ പറഞ്ഞു.


