ഡോ. ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്തു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് സസ്‌പെൻഷൻ. കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഡോക്ടർക്കെതിരായ നടപടിയിൽ സന്തോഷമെന്നും കുടുംബത്തിന്റെ പ്രതികരിച്ചു
അന്വേഷണവിധേയമായാണ് സസ്പെൻഷൻ. ഡോ.ബിന്ദു സുന്ദറിനെതിരെ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി. വിശദമായ അന്വേഷണത്തിന് മുന്നോടിയായാണ് നടപടി. അന്വേഷണത്തിന് ശേഷം കൂടുതൽ കടുത്ത നടപടിയുണ്ടാകും. മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
ഇന്നലെ മുതൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർക്കെതിരെ പ്രതിഷേധം കനത്തിരുന്നു. ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകരും പ്രതിഷേധിച്ചു. പ്രതിഷേധത്തിന് പിന്നാലെ ഡോക്ടറെ സ്ഥലം മാറ്റിയിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർ പണം ആവശ്യപ്പെട്ടെന്നും രണ്ട് തവണയായി പതിനായിരം രൂപ ഡോക്ടർ വാങ്ങിയെന്നും ആരോപണം ഉയർന്നിരുന്നു.



