Kerala

ഗാന്ധി ക്ലബ് ഉദ്ഘാടനം ചെയ്ത സോഷ്യലിസ്റ്റ്: എം പി വീരേന്ദ്രകുമാറിനെ ഓർക്കുന്നു

_ഒരു യാത്രാവിവരണ ഗ്രന്ഥത്തിന് ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത് എം പി വീരേന്ദ്രകുമാർ രചിച്ച “ഹൈമവതഭൂവിൽ” എന്ന കൃതിക്കാണ്. അവാർഡ് ലഭിച്ച് പത്തു വർഷം പൂർത്തിയാകുന്ന വേളയിൽ ഗ്രന്ഥകാരൻ മുന്നോട്ട് വെച്ച രാഷ്ട്രീയത്തെ അനുസ്മരിക്കുകയാണ് ലേഖകൻ_

*ജുനൈദ് കൈപ്പാണി*

ഒരു വയനാട്ടുകാരന്‍ എം പി വീരേന്ദ്രകുമാറിനെ വായിക്കുന്നത് എങ്ങനെയാകും? സ്വന്തക്കാരന്‍ എന്ന സ്വാര്‍ഥതയോടെയായിരിക്കും. ജീവിതാന്ത്യം വരെ ഒരു സോഷ്യലിസ്റ്റാകാന്‍ എം പി വീരേന്ദ്രകുമാറിന് സ്വന്തം നാട്ടിലെ ചുറ്റുപാടുകള്‍ തന്നെ ധാരാളമായിരുന്നു. ചേറും മനുഷ്യനും കെട്ടുപിണഞ്ഞ് ഒന്നായി കിടക്കുന്ന വയനാടന്‍ മണ്ണില്‍ ജനിച്ചുവളര്‍ന്ന് അതിന്റെ ഫലഭൂയിഷ്ഠതയില്‍ വേരാഴ്ത്തി ജീവിച്ചുമരിച്ച മഹാമനീഷിയായിരുന്നു വീരേന്ദ്രകുമാര്‍ എന്ന മലയാളികളുടെ പ്രിയപ്പെട്ട വീരന്‍ സാര്‍. സോഷ്യലിസ്റ്റായും രാഷ്ട്രീയ നേതാവായും ജനപ്രതിനിധിയായും പ്രഭാഷകനായും എഴുത്തുകാരനായും മാധ്യമപ്രവര്‍ത്തകനായും പത്രമുതലാളിയായും ജന്മിയുടെ മകനായും ഭൂവുടമയായും പലവിധ ചമയങ്ങളിലൂടെ ആ ജീവിതം കടന്നുപോയി. ഓരോ ചമയങ്ങളിലും മൗലിക മുദ്ര ബാക്കിയാക്കി. കേരളം വീരേന്ദ്രകുമാറില്ലാത്ത മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ അദ്ദേഹത്തെ വായിക്കുന്നതിനും അറിയുന്നതിനും ഏറെ പ്രധാന്യമുണ്ട്. വിശിഷ്യ, അത്യധികം പോളറൈസ് ചെയ്യപ്പെട്ട സാമൂഹിക ചുറ്റുപാടില്‍ ഓരോ ധ്രുവങ്ങളിലുമുള്ള ദ്രംഷ്ടകള്‍ കേരളത്തിന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ ഈ തിരഞ്ഞെടുപ്പിന് വലിയ പ്രധാന്യമുണ്ട്. കേരളം 2026ന് മുമ്പും ശേഷവും എന്ന ഒരു തലത്തിലേക്ക് വരെ നെടുകെ പിളര്‍ത്താനും സാധ്യതയുണ്ട്. ഗാന്ധിയന്‍, സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ഈ തിരഞ്ഞെടുപ്പ് കാലത്തും വലിയ പ്രസക്തിയുണ്ട്.

എന്നാണ് അത്രമേല്‍ ആഗ്രഹിച്ച വിരേന്ദ്രകുമാറിനെ അടുത്തുനിന്ന് കാണാനും കേള്‍ക്കാനും ആരംഭിച്ചത്? കല്ലോടി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു പഠന കാലം. സ്റ്റുഡന്റ്സ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നതിനാല്‍ ഗാന്ധി ക്ലബ് ഉദ്ഘാടനം ചെയ്യാന്‍ വീരേന്ദ്രകുമാറിനെ ക്ഷണിച്ചു. രാഷ്ട്രീയത്തിലെയും സാംസ്‌കാരിക മേഖലയിലെയും മഹാമേരുവായ അദ്ദേഹം വയനാട്ടിലെ ഒരു സ്‌കൂളിലെ ഗാന്ധി ക്ലബ് ഉദ്ഘാടനം ചെയ്യാന്‍ വരുമോയെന്ന സന്ദേഹമുണ്ടായിരുന്നു. മനുഷ്യനെയും മണ്ണിനെയും ഒരുപോലെ സ്നേഹിക്കുകയും നിലനില്പിനും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുകയും പോരാടുകയും ചെയ്യുന്ന വയനാടിന്റെ ദേശീയ നേതാവിനെ അല്ലാതെ ആരെയാണ് വിദ്യാര്‍ഥികള്‍ക്ക് കേള്‍ക്കേണ്ടത്. എല്ലാ ആശങ്കകളെയും അപ്രസക്തമാക്കി അദ്ദേഹം കല്ലോടി സ്‌കൂളിലേക്ക് വന്നു. സംതൃപ്ത ജീവിതത്തിന് ഗാന്ധിയന്‍ ചിന്തകള്‍ എന്ന ശീര്‍ഷകത്തില്‍ ഘനഗംഭീര പ്രസംഗം അദ്ദേഹം നടത്തി. റാം മനോഹര്‍ ലോഹ്യയും ജയപ്രകാശ് നാരായണനുമെല്ലാം ഒഴുകിപ്പരന്ന, ഗാന്ധിയന്‍ മൂല്യങ്ങള്‍ എങ്ങനെയാണ് നടപ്പുകാലത്തും പ്രസക്തമാകുന്നത് എന്നതുമെല്ലാം ഞങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ലളിതമായി അവതരിപ്പിച്ച പ്രസംഗമായിരുന്നു അത്. പ്രസംഗമോ അതോ ക്ലാസോ അതോ രണ്ടിന്റെ മിശ്രണമോ. ഏതായാലും അന്നത്തെ ജെന്‍സികളായ ഞങ്ങള്‍ക്ക് ആ വാക്‌ധോരണികള്‍ വലിയ ആവേശവും ഊര്‍ജവും ഉത്തേജനവും നല്‍കി. അതില്‍ പിന്നെയാണ് വ്യക്തിപരമായി സോഷ്യലിസ്റ്റ് ആശയധാരയില്‍ ആകൃഷ്ടനാകുന്നതും പിന്നീട് ചുവടുറപ്പിക്കുന്നതും ആ പാതയില്‍ ഉറച്ചുനിന്ന് പൊതുപ്രവര്‍ത്തനം നടത്തുന്നതും. ഒരു വയനാട്ടുകാരന്‍ എന്ന നിലയില്‍ ചെറുപ്പത്തിലേ കേള്‍ക്കുന്ന ജനകീയ നേതാവിന്റെ പേരാണ് എം പി വീരേന്ദ്രകുമാര്‍ എന്നത്. പിന്നീട് വീരേന്ദ്രകുമാറിന്റെ ലേഖനങ്ങളും പുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കുകയും വയനാട്ടിലും കണ്ണൂരും കോഴിക്കോടുമെല്ലാം പ്രഭാഷണങ്ങളും പാര്‍ട്ടി പരിപാടികളുമുണ്ടാകുമ്പോള്‍ ഒന്നുപോലും ഒഴിയാതെ നേരിട്ട് കേള്‍ക്കുകയും ചെയ്ത് സോഷ്യലിസ്റ്റ് ബോധ്യങ്ങള്‍ അരക്കിട്ടുറപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി സംഘടനയില്‍ അംഗത്വമെടുത്തു.
കേരളത്തിന്റെ സോഷ്യലിസ്റ്റ് ആചാര്യന്‍ എം പി വീരേന്ദ്രകുമാര്‍ സ്‌കൂള്‍ പഠനകാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തയാളാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും അയത്നലളിതമായി മനസ്സിലാക്കാവുന്ന രൂപത്തില്‍ വാക്കുകളുടെ പ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും ഒടുവില്‍ വിട പറഞ്ഞപ്പോഴും ചായക്കടകളിലെ, വായനശാലകളിലെ, പള്ളിമുറ്റങ്ങളിലെ, ആല്‍ത്തറകളിലെ, കലുങ്ക് പാലങ്ങളിലെ പ്രായമായവരുടെ സംസാരം അദ്ദേഹത്തിന്റെ പ്രസംഗത്തെ കുറിച്ചാകും. ഗംഭീര പ്രസംഗമായിരുന്നുട്ടൊ… എന്ന വാക്ക് ഏതൊരു പുരസ്‌കാരത്തേക്കാളും വെട്ടിത്തിളങ്ങുന്നതാണ്. പ്രായമായവരും യുവാക്കളും കൗമാരക്കാരും ബുദ്ധിജീവികളും സാഹിത്യകാരന്മാരും അക്കാദമീഷ്യന്മാരും രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളുമെല്ലാം അദ്ദേഹത്തിന്റെ ഫാന്‍സായി മാറിയതില്‍ അത്ഭുതമില്ല. ഗാട്ടിന്റെ കാണാച്ചരടുകള്‍, രാമന്റെ ദുഃഖം, ഹൈമവത ഭൂവില്‍ അടക്കമുള്ള കാലാതീത ഗ്രന്ഥങ്ങള്‍ സൃഷ്ടിച്ച ഓളം ഇന്നും അടങ്ങിയിട്ടില്ലല്ലൊ. മലയാള ഭാഷയില്‍ ഇന്നോളം എഴുതിയ ഒരു യാത്രാവിവരണത്തിന് ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത് ഹൈമവതഭൂവിലിന് ആയിരുന്നല്ലോ. 2010ലായിരുന്നു ആ അവാര്‍ഡ്. ഇന്നത്തെ രാഷ്ട്രീയ അതിപ്രസരം അക്കാദമി പുരസ്‌കാരങ്ങളിലേക്കും പടര്‍ന്നതിന്റെ ഫലമായി പള്‍പ്പ് സാഹിത്യങ്ങള്‍ക്ക് പോലും അത്തരം പുരസ്‌കാരം ലഭിക്കുന്ന രീതിയാണുള്ളത്. തൂലികയിലും പീഠത്തിലും സ്വന്തം വഴിവെട്ടിയ മഹാ പ്രതിഭയായിരുന്നു അദ്ദേഹം. മലയാള സഞ്ചാര സാഹിത്യത്തില്‍ പൊറ്റക്കാടിയന്‍ ലെഗസി മറികടന്ന രചനയായിരുന്നു ഹൈമവതഭൂവില്‍. ഹിമാലയത്തിലേക്കുള്ള സഞ്ചാരത്തില്‍ ഇന്ത്യയൊന്നാകെ പരന്നൊഴുകി. രാഷ്ട്രീയവും സംസ്‌കാരവും പരിസ്ഥിതിയും അധ്യാത്മിക ബോധവും അങ്ങനെ തുടങ്ങി ഓരോ ഘടകങ്ങളും സസൂക്ഷ്മം വിന്യസിച്ച അഭൂതപൂര്‍വ രചനയായിരുന്നു അത്. അതും ലളിതമായ ഭാഷയില്‍!
/താന്‍ അനുഭവിച്ചറിഞ്ഞ യാത്രയുടെ സങ്കീര്‍ണ്ണഭാവങ്ങളെ നിര്‍മമതയോട് കൂടി ആവിഷ്‌കരിക്കുകയും ആ ഉത്പന്നം സാധാരണക്കാരായ ആളുകള്‍ക്ക് ലാഘവത്തോടെ
വായിച്ചുതീര്‍ക്കാന്‍ സാധിക്കുകയും ചെയ്യുന്നു എന്നുള്ളത് നിസാരമായ ഒരു കാര്യമല്ല. ഇന്ദ്രിയങ്ങളുടെ നിഗൂഢതലങ്ങളെ മലര്‍ക്കെ തുറന്നു കാട്ടാന്‍ തത്വശാസ്ത്രങ്ങളെ പലപ്പോഴും കൂട്ടുപിടിക്കുകയും ചെയ്യുന്നുണ്ട് ഈ കൃതി. അതുവഴി വാക്കുകളുടെയും ചരിത്രസത്യങ്ങളുടെയും സൗന്ദര്യാത്മകത കൊണ്ട് കാലങ്ങളോളമായി തപം ചെയ്തുകൊണ്ടിരുന്ന പല കാഴ്ചകളുടെയും മൗനമുടയ്ക്കാന്‍ ഗ്രന്ഥകാരന് കഴിയുന്നു./ എന്ന് വിനീത് നായര്‍ ആ ഗ്രന്ഥത്തെ ആസ്വദിച്ചത് എത്രമേല്‍ അര്‍ഥവത്താണ്.
ഈ ആശയപ്രപഞ്ചം എങ്ങനെ രൂപപ്പെട്ടു എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. ചെറുപ്രായത്തിലേയുള്ള പരന്ന വായന. മാത്രമല്ല, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ വേപഥു അറിയാനുള്ള സന്നദ്ധതയും ത്വരയും. വലിയൊരു ജന്മി കുടുംബത്തില്‍ ജനിച്ച് സോഷ്യലിസ്റ്റ് നേതാവായി എന്ന വൈരുധ്യത്തിനുള്ള ഉത്തരവും ഈ വായന തന്നെയാണ്. പിതാവ് പത്മപ്രഭാ ഗൗഡറുടെ കൈപിടിച്ചാണ് വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് മേല്‍വിലാസം പുല്‍കിയത്. സോഷ്യലിസ്റ്റ് നേതാവായിരുന്ന ഗൗഡര്‍ സ്വാതന്ത്ര്യപൂര്‍വകാലത്തേ മദ്രാസ് നിയമസഭാംഗവും ജെ പി, ലോഹ്യ അടക്കമുള്ളവരുടെ അടുത്ത സുഹൃത്തുമായിരുന്നു. ജെ പിയാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായ വീരേന്ദ്രകുമാറിന് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുന്നത്. മരണം വരെ സോഷ്യലിസ്റ്റ് മൂല്യങ്ങളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാതെ സാര്‍ഥക ജീവിതം നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

See also  ഹൃദയാഘാതം: വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പിതാവിന്റെ ഗ്രന്ഥശേഖരവും ജനങ്ങളെ അറിയാനുള്ള വാഞ്ഛയും വീരേന്ദ്രകുമാറെന്ന നേതാവിനെ രാകിമിനുക്കിയെടുത്തു. പുളിയാര്‍മലയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമ്പോഴെല്ലാം ആ ഗ്രന്ഥശേഖരം മനസ്സില്‍ വലിയ പൂതിയുണ്ടാക്കുമായിരുന്നു. എന്നെങ്കിലുമൊരു പുസ്തകം എഴുതാനായാല്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങളെ സാക്ഷിയാക്കി ആ ലൈബ്രറിയില്‍ വെച്ച് പ്രകാശനം ചെയ്യാന്‍ ഏറെ അഭിലഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് അതിന് സാധിച്ചില്ല. വിയോഗാനന്തരം, എന്റെ യാത്രാനുഭവ പുസ്തകമായ ‘രാപ്പാര്‍ത്ത നഗരങ്ങള്‍’ പുളിയാര്‍മലയിലെ ആ പുസ്തക ലോകത്തെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ പ്രിയപത്നി ഉഷ വീരേന്ദ്രകുമാറാണ് പ്രകാശനം ചെയ്തത്.  വികേന്ദ്രീകൃത ആസൂത്രണം: ചിന്തയും പ്രയോഗവും എന്ന രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തത് ശ്രേയാംസ് കുമാറായിരുന്നു.

ദേശീയ രാഷ്ട്രീയത്തിലെ  പലവിധ രൂപപരിണാമങ്ങള്‍ സോഷ്യലിസ്റ്റ് സംഘടനകളെയും  എക്കാലത്തും ബാധിക്കാറുണ്ട്.കേരളത്തിലും അതിന്റെ അലയൊലികളുണ്ടാവാറുണ്ട്. പല ഘട്ടങ്ങളിലായി സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ പിളരുകയും ശാഖകളാകുകയും ചെയ്തു. നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നത് പതിവായി. എന്നാല്‍, സോഷ്യലിസ്റ്റ്- ഗാന്ധിയന്‍- മതേതര ചേരിയില്‍ അണുവിട വ്യതിചലിക്കാന്‍ വിരേന്ദ്രകുമാര്‍ ഒരിക്കലും ഒരുക്കമല്ലായിരുന്നു. ഭരണകൂടത്തിന്റെ എന്തൊക്കെ മര്‍ദനോപാധികളുടെ ഭീഷണിയുണ്ടായാലും ആശയത്തിലും നിലപാടിലും വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. സ്ഥാനമാനങ്ങള്‍ക്കോ അവസരം മുതലെടുക്കാനോ ഭിക്ഷാംദേഹി ആയിട്ടുമില്ല.

യുവാക്കളെ എന്നും പരിഗണിച്ചയാളായിരുന്നു വീരേന്ദ്രകുമാര്‍. ജെ പിയുടെയും ലോഹ്യയുടെയുമെല്ലാം കരുത്തും ക്ഷുഭിത യൗവനങ്ങളായിരുന്നല്ലൊ.  ഏകാധിപതികളെ വിറപ്പിച്ച ജനാധിപത്യ നേതാവായിരുന്നല്ലൊ ജെ പി. ഏകാധിപത്യത്തോട് എന്നും കലഹിക്കുന്നവരാണ് സോഷ്യലിസ്റ്റുകള്‍. അതുകൊണ്ടുതന്നെ യുവാക്കളുടെ ഹൃദയം അവര്‍ കീഴടക്കിയിരുന്നു. അവര്‍ പോകുന്നിടത്തും സംസാരിക്കുന്നിടത്തും എഴുതുന്നിടത്തും യുവാക്കള്‍ക്ക് മുന്തിയ പരിഗണനയും ലഭിച്ചു. വീരേന്ദ്രകുമാര്‍ വലിയൊരു വഴി വെട്ടിയിട്ടുണ്ട്. നടപ്പുകാലത്ത് അതിലൂടെയുള്ള യാത്ര പക്ഷേ അത്ര എളുപ്പമല്ല. ഒരുപാട് വൈതരണികളുണ്ട്. എന്നാല്‍, ആശയത്തെളിമ ആ വഴിയില്‍ വെളിച്ചമേകും.

(ആർ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖകൻ )

Related Articles

Back to top button