സംവിധായകൻ ഷംസു സൈബയുടെ അറസ്റ്റ്; പോലീസിനെതിരെ കടുത്ത വിമർശനവുമായി കോടതി

അഭിലാഷം സിനിമയുടെ അണിയറ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത രീതിയിൽ രൂക്ഷ വിമർശനവുമായി കോടതി. മറ്റു കേസുകളിൽ ഇല്ലാത്ത അമിത താൽപര്യം എന്തുകൊണ്ടാണെന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് എസ് എച്ച് ഒയോട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചോദിച്ചു.
സംവിധായകൻ ഷംസു സൈബയെ ഫ്‌ളാറ്റിന്റെ വാതിൽ തല്ലിപ്പൊളിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തതിന്റെ ദൃശ്യങ്ങൾ ജാമ്യ അപേക്ഷ പരിഗണിക്കവേ കോടതിയിൽ സമർപ്പിച്ചിരുന്നു. ദൃശ്യം പരിശോധിച്ച കോടതി തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറോട് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു.
ഇതിലും വലിയ ക്രിമിനൽ കേസുകളിൽ കാണിക്കാത്ത ജാഗ്രതയും അതിവേഗവും എന്തിനാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം. നിയമം ലംഘിച്ചുള്ള ഇത്തരം കാര്യങ്ങളിൽ കർശനമായി നടപടി സ്വീകരിക്കുമെന്നും കോടതി താക്കീത് നൽകി. കേസിൽ പ്രതിചേർക്കപ്പെട്ട മറ്റ് അണിയറ പ്രവർത്തകരുടെ ജാമ്യഹർജിയിൽ വിധി പറയുന്നത് വരെ അറസ്റ്റ് തടഞ്ഞ് ഉത്തരവായി.



