പൊളിറ്റിക്കൽ ക്രിമിനലുകളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തി; ഒരു പാർട്ടിയിലും ചേരാനുദ്ദേശിക്കുന്നില്ല, മത്സരിക്കില്ല: ജി സുധാകരൻ

പൊളിറ്റിക്കൽ ക്രിമിനലുകളെ ഉപയോഗിച്ച് തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. തന്നെ ക്രൂരമായി വ്യക്തിഹത്യ ചെയ്തു. തന്നെ സുധാകുരൻ എന്ന് വിളിച്ച് അധിക്ഷേപിച്ചു. അച്ഛനെ വരെ പറഞ്ഞു. താൻ ഹൈസ്‌കൂൾ കാലം മുതൽ പാർട്ടി അംഗമായ ആളാണ്. 36 വർഷം പാർട്ടി ക്ലാസ് എടുത്തിട്ടുണ്ട്. പാർട്ടിയെ ആക്ഷേപിക്കാനില്ല
ഒരു പാർട്ടിയിലും ഒരു മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല. താൻ പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ്. 15 പാർട്ടി കോൺഗ്രസിൽ പങ്കെടുത്തിട്ടുണ്ട്. യുഡിഎഫ് സ്വതന്ത്രനാകുമെന്നത് തെറ്റായ വാർത്തയാണ്. തനിക്ക് അതിന്റെ ആവശ്യമില്ല. കോൺഗ്രസ് നേതാക്കളെ കണ്ടിട്ടില്ല. പാർട്ടി ആദർശങ്ങൾ ഉപേക്ഷിച്ചിട്ടില്ല
പാർട്ടി അംഗത്വം പുതുക്കില്ലെന്ന് വാർത്ത വന്നതിന് ശേഷമാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പാർട്ടി നേതൃത്വത്തിന് പോരായ്മയുണ്ട്. തന്നെ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുത്തില്ല. കമ്മ്യൂണിസ്റ്റുകാർക്ക് ലാളിത്യം വേണമെന്നാണ് പഠിച്ചിരിക്കുന്നത്. അതാണോ ഇപ്പോൾ കാണുന്നത്. വ്യക്തിഹത്യ കൊണ്ട് പാർട്ടി നശിക്കുമെന്നും സുധാകരൻ പറഞ്ഞു. എഴുതി തയ്യാറാക്കിയ കുറിപ്പുമായാണ് സുധാകരൻ വാർത്താ സമ്മേളനം നടത്തിയത്.



