Kerala

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ കൂട്ടപ്പരോളിൽ ഗുരുതര ചട്ടലംഘനം: റിപ്പോർട്ട് തേടാതെ ജയിൽ വകുപ്പ്

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ കൂട്ട പരോളില്‍ ഗുരുതര ചട്ടലംഘനമെന്ന് കണ്ടെത്തൽ. പരോൾ നൽകുന്നതിനായി ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെയും ലോക്കല്‍ പൊലീസിന്റെയും റിപ്പോര്‍ട്ട് തേടിയിട്ടില്ല. പ്രാദേശികമായ ക്രമസമാധാന പ്രശ്‌നവും പരിശോധിച്ചില്ല. ജയിൽ വകുപ്പ് നേരിട്ടായിരുന്നു പരോൾ അനുവദിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് പരോള്‍ അനുവദിച്ചത് എന്നായിരുന്നു വിശദീകരണം.

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു . പ്രതികൾക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടത്. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിർദേശം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു . എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്.

2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട് പെരിയയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു സംഭവം നടന്നത്. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരത്തിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊന്‍പതുമായിരുന്നു പ്രായം.

കേസില്‍ പീതാംബരന്‍ ഉള്‍പ്പെടെ പത്ത് പ്രതികളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 22 മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലായിരുന്നു കേസില്‍ ശിക്ഷ വിധിച്ചത്. പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു.

See also  മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

Related Articles

Back to top button