അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുന്നിൽ വെച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേരള പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമായിരിക്കില്ലെന്നും, അതിനാൽ കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രിയുടെയും മകൾ വീണ വിജയന്റെയും തിരുവനന്തപുരത്തെ വസതിയിൽ ഇഡി റെയ്ഡ് നടത്തി മടങ്ങുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായത്. സിപിഐഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞു വെക്കുകയും വാഹനങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്നാണ് കേസ്.
ഉദ‍്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് ഉദ‍്യോഗസ്ഥർ പരാജയപ്പെട്ടുവെന്നാണ് ഹർജിക്കാരന്‍റെ വാദം. പൊലീസ് അന്വേഷിച്ചാൽ മുഴുവൻ പ്രതികളും പുറത്തുവരില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച കോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
കേസിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് നിർദേശിച്ചിട്ടുള്ളത്.



