Kerala

ഇത് സ്ത്രീകളോടുള്ള യുഡിഎഫ് സർക്കാരിൻ്റെ ചതിയാണെന്ന് പി കെ ശ്രീമതി

കേരളത്തിലെ സ്ത്രീകൾക്ക് അനുഗ്രഹമായിരുന്ന പദ്ധതിയാണ് സ്ത്രീ സുരക്ഷാ പെൻഷനെന്ന് പി കെ ശ്രീമതി. സംസ്ഥാനത്ത് 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് ആശ്വാസം പകരുന്ന സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധിക്കുമെന്ന് അവർ വ്യക്തമാക്കി.

സ്ത്രീകളോട് യുഡിഎഫ് സ‌ർക്കാർ ചെയ്ത ചതിയാണിതെന്നും പി കെ ശ്രീമതി ചൂണ്ടിക്കാട്ടി. സ്ത്രീ സുരക്ഷാ പെൻഷൻ നൽകാൻ മുൻ സർക്കാർ തുക മാറ്റി വെച്ചതാണെന്നും എന്നാലിത് മുടങ്ങിയെന്നും അവർ പറഞ്ഞു. ഈ പെൻഷൻ കൊടുക്കാത്ത നടപടി ശരിയല്ല. ഈ ഫണ്ട് എടുത്ത് കെഎസ്ആർടിസിക്ക് നൽകാനാണോ സർക്കാരിന്റെ തീരുമാനം? ഒരു വരുമാനവും ഇല്ലാത്ത സാധാരണക്കാരായ സ്ത്രീകൾക്ക് വേണ്ടിയാണ് ഈ പദ്ധതി, പി കെ ശ്രീമതി പറഞ്ഞു.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീനയെ മാറ്റിയതിലും പി കെ ശ്രീമതി പ്രതികരിച്ചു. നോട്ടീസ് അയക്കാതെ ആരെയും മാറ്റാൻ പറ്റില്ലെന്ന് പറഞ്ഞ അവർ ഒരു മണിക്കൂർ കൊണ്ടാണ് ഉത്തരവ് ഇറങ്ങിയതെന്നും ചൂണ്ടിക്കാട്ടി. ഇത് നിയമവിരുദ്ധമാണെന്നും അവർ പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത് കൺസൾട്ടന്റ് എന്ന പോസ്റ്റിലാണ്.

അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഒരു ഡോക്ടറെ സ്പെഷ്യലിറ്റി കേഡറിലേക്ക് അവരുടെ സമ്മതമില്ലാതെ മാറ്റാൻ കഴിയില്ല. വളരെയധികം സാങ്കേതിക തകരാറുകൾ ഇവിടെയുണ്ട്. ഡോക്ടർ റീനയുടെ പേരിൽ പിഴവ് ഉണ്ടെങ്കിൽ അവർക്ക് നോട്ടീസ് നൽകുകയാണ് വേണ്ടത്, പി കെ ശ്രീമതി വ്യക്തമാക്കി.

See also  സ്വർണം പോയ വഴിയേ എസ്‌ഐടി സംഘം; അന്വേഷണം ഹൈദരാബാദിലേക്കും

Related Articles

Back to top button