പിറവത്ത് പുഴയിൽ യുവതിയുടെയും ഒരു വയസ്സുകാരനായ കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

കൊച്ചി: എറണാകുളം പിറവത്ത് മൂവാറ്റുപുഴയാറ്റിൽ യുവതിയുടെയും ഒരു വയസ്സ് പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. പിറവം മൂവാറ്റുപുഴ നദിയിലെ മുളക്കുളം പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഇന്ന് പുലർച്ചെയോടെ പ്രദേശവാസികളാണ് പുഴയിൽ ആദ്യം കുഞ്ഞിന്റെ മൃതദേഹം ഒഴുകിനടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പിറവം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുനിന്നുതന്നെയാണ് പിന്നീട് സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തത്.
മരിച്ചവർ ആരാണെന്നോ എവിടുത്തെ സ്വദേശികളാണെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപദിവസങ്ങളിൽ പരിസരപ്രദേശങ്ങളിൽ നിന്നും ആളുകളെ കാണാതായിട്ടുണ്ടോ എന്ന കാര്യം പോലീസ് കേന്ദ്രീകരിച്ച് അന്വേഷിച്ചുവരികയാണ്.



