’അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്ക്; ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് തുടരാമെന്ന് കോടതി

താരസംഘടനയായ ‘അമ്മ’യിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതി താൽക്കാലിക വിലക്കേർപ്പെടുത്തി. സംഘടനയുടെ പ്രസിഡന്റായിരുന്ന ശ്വേതാ മേനോൻ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്. അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം തടഞ്ഞ കോടതി, ശ്വേതയുടെ നേതൃത്വത്തിലുള്ള പഴയ ഭരണസമിതിക്ക് സംഘടനയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
’അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് പൊതുയോഗത്തിൽ വെച്ച് ശ്വേതാ മേനോനും സംഘവും രാജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ രമേശ് പിഷാരടിയുടെ നേതൃത്വത്തിൽ താൽക്കാലികമായി ഒരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. എന്നാൽ, കണക്കുകൾ ശരിയായി അവതരിപ്പിക്കാൻ തങ്ങൾക്ക് അവസരം വേണമെന്ന് ശ്വേതാ മേനോൻ അഡ്ഹോക്ക് കമ്മിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം നിരസിക്കപ്പെടുകയായിരുന്നു. തുടർന്നാണ് ശ്വേതയും സംഘവും പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തുന്നതിനായി നിയമപോരാട്ടത്തിലേക്ക് കടന്നതും അനുകൂല ഉത്തരവ് നേടിയതും.
അതേസമയം, സംഘടനയിലെ ഭിന്നത വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ നടിമാരായ അൻസിബ, മാലാ പാർവതി, ഉഷ, ഹസീന തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നാളെ രാവിലെ അടിയന്തര വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.



