കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് അമൽ അറസ്റ്റിൽ

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ട കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ. ഡിവൈഎഫ്ഐ വടകര ടൗൺ മേഖലാ കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗവുമായ അമൽ ആർ. ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പിടിയിലായത്.
’റെഡ് ബറ്റാലിയൻ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു എന്നതാണ് അമലിനെതിരെയുള്ള കുറ്റം. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നേരത്തെ അമലിനെ ചോദ്യം ചെയ്തിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ വടകരയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ച കേസാണിത്. കേസിൽ നേരത്തെ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ജാമ്യത്തിൽ കഴിയുന്ന ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ റിബേഷ് രാമകൃഷ്ണന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അമലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.



