ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റ് സംവിധാനത്തിലെ ഗുരുതര പോരായ്മകൾ വീണ്ടും ചൂണ്ടിക്കാട്ടി ഹൈക്കോടതി. ആവശ്യമായ കണക്കുകളും രേഖകളും ദേവസ്വം നൽകാത്തതിനാൽ ഓഡിറ്റ് നടപടികൾ ഇരുട്ടിലാണെന്ന് ഡിവിഷൻ ബെഞ്ച് വിമർശിച്ചു. നിലവിലെ ഓഡിറ്റ് സംവിധാനം പര്യാപ്തമല്ലെന്നും സമഗ്ര ഓഡിറ്റ് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
ദേവസ്വത്തിന്റെ സ്വത്തുക്കൾ ദൈവത്തിന്റെതാണെന്നും മാനേജിംഗ് കമ്മിറ്റി അതിന്റെ ട്രസ്റ്റികൾ മാത്രമാണെന്നും കോടതി ഓർമിപ്പിച്ചു. വാർഷിക കണക്കുകൾ തയ്യാറാക്കുന്നതിലെ കാലതാമസവും രേഖകളുടെ അഭാവവും ചൂണ്ടിക്കാട്ടി ദേവസ്വത്തിന്റെ പ്രവർത്തനരീതിയെയും ഡിവിഷൻ ബെഞ്ച് വിമർശിച്ചു. കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിൽ ഗുരുവായൂർ ദേവസ്വം വീഴ്ച വരുത്തുകയാണെന്നും കോടതി നിരീക്ഷിച്ചു.
സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രീകൃത ഡിജിറ്റൽ അക്കൗണ്ടിംഗ് സംവിധാനം നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ 10 ദിവസത്തിനകം സത്യവാങ്മൂലമായി അറിയിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.



