അധ്യാപികമാർ നടത്തിയത് വൻ ലഹരി ഇടപാടുകൾ; അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ

കോഴിക്കോട് വടകര MDMA കേസിൽ അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തിയെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പിടിയിലായ കീർത്തനയുടെയും കാവ്യയുടെയും അക്കൗണ്ടിൽ 6 മാസത്തിനിടയിൽ എത്തിയത് ലക്ഷങ്ങളാണ്. ചോദ്യം ചെയ്യലിൽ ലഹരിയുടെ മൊത്തവിതരണക്കാരുടെ വിവരങ്ങൾ പറയാൻ പ്രതികൾ തയ്യാറായില്ല. ലഹരി വ്യാപാര ശൃംഖലയിൽ മിഡിൽ ഏജന്റ്മാരാണ് ഇവർ.
എല്ലാം നിഷ്‌മയ്ക്ക് അറിയാമെന്ന് കീർത്തന മൊഴി നൽകി. റേഞ്ച് DIG കെ കാർത്തിക് ഇന്ന് വടകരയിൽ അന്വേഷണ സംഘത്തിന്റെ യോഗത്തിൽ പങ്കെടുക്കും. 10 ലക്ഷത്തിലേറെ പണം കഴിഞ്ഞ 6 മാസത്തിനകം മൂന്ന് പ്രതികളുടെയും അക്കൗണ്ടിൽ നേരിട്ട് എത്തിയതായി പൊലീസ് കണ്ടെത്തി.
ലഹരി മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം. തുടക്കത്തിൽ രണ്ടുപേർക്കും ഇവർ വഴി എം.ഡി.എം.എ. ലഭിച്ചു. പിന്നീട് വിൽപ്പനയിലെ കണ്ണികളായിമാറി. വൻ മാഫിയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ഇവർ ആദ്യം എംഡിഎംഎ ഉപയോഗിച്ചത്. പിന്നീടാണ് വിൽപ്പനക്കാരെ തേടുന്നതും ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിക്കുന്നതും. രണ്ടുപേരും അധ്യാപികമാരായതിനാൽ മയക്കുമരുന്ന് മാഫിയ ഇത് പരമാവധി ഉപയോഗപ്പെടുത്തി. ഒരാൾകൂടി ഇവരുടെ സംഘത്തിലുള്ളതായി സൂചനയുണ്ട്.



