നടപടിയെടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച; സിഡബ്ല്യുസി ഇടപെട്ടു

കൊയിലാണ്ടിയിൽ പന്ത്രണ്ടുകാരനെ ബന്ധുക്കൾ ക്രൂരമായി മർദിച്ച സംഭവത്തിൽ നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. മർദനത്തിന് പിന്നാലെ രക്ഷപ്പെട്ട കുട്ടി വഴിയാത്രക്കാരന്റെ സഹായത്തോടെയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. മർദന വിവരം കുട്ടി പൊലീസിനോട് പറഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ആരോപണം.
പകരം ബന്ധുക്കൾക്കൊപ്പം കുട്ടിയെ പൊലീസ് പറഞ്ഞയക്കുകയായിരുന്നു. പിന്നീട് ചൈൽഡ് ലൈൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ മർദനം ബോധ്യപ്പെട്ടാൽ പരാതി ഇല്ലാതെ തന്നെ ജെജെ ആക്ട് പ്രകാരം കേസെടുക്കാമെന്നാണ് ചട്ടം.മോഷണക്കുറ്റം ആരോപിച്ചാണ് പന്ത്രണ്ടുകാരനെ ബന്ധുക്കൾ ക്രൂരമായി മർദിച്ചത്. കുട്ടിയുടെ പിതൃസഹോദരൻ, ഭാര്യ, മകൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.



