സിപിഐയെ കൂടുതൽ പ്രകോപിപ്പിക്കേണ്ടതില്ല; മറുപടി പിണറായി പറയട്ടെ: സിപിഐഎം തീരുമാനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തില്‍ മറുപടി പറയേണ്ടതില്ലെന്ന തീരുമാനത്തില്‍ സിപിഐഎം. സിപിഐയെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് സിപിഐഎം ആലോചന. ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ട്. എന്നാല്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പിണറായി വിജയന്‍ തന്നെ മറുപടി പറയട്ടെയെന്നുമാണ് സിപിഐഎം നിലപാട്.
സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഐഎം മുന്‍കൈ എടുക്കേണ്ടതില്ലെന്നാണ് തീരുമാനം. വിഷയം അടുത്ത സിപിഐഎം സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്യും. ഓണക്കാലമായതിനാല്‍ ചൊവ്വാഴ്ചത്തെ പതിവ് സെക്രട്ടറിയറ്റ് നാളെ ഉണ്ടാവില്ല.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐഎമ്മിനാണെന്നും ഉപനേതാവിന്റെ പേരുള്ള കത്ത് സ്പീക്കര്‍ക്ക് വൈകാതെ കെെമാറുമെന്നുമായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. പിന്നാലെ അത്തരമൊരു പ്രസ്താവന പിണറായി വിജയന്‍ നടത്തിയെങ്കില്‍ അത് അദ്ദേഹത്തിന്റെ പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്ത പ്രസ്താവനയാണെന്ന് ബിനോയ് വിശ്വം മറുപടി പറഞ്ഞതോടെ മുന്നണിയില്‍ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുത്ത നിലപാടിലേക്ക് സിപിഐ കടന്നേക്കും.
എല്‍ഡിഎഫ് പരിപാടികളില്‍ നിന്നടക്കം വിട്ടു നില്‍ക്കാനുള്ള ആലോചനയിലാണ് സിപിഐ നേതൃത്വം. പാര്‍ട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയെന്ന നിലയില്‍ പോകേണ്ടന്നാണ് നേതൃതലത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ. പിണറായി വിജയന്റെ ശൈലി അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് സിപിഐ നേതൃത്വത്തിലെ ഒരുവിഭാഗം. പിണറായി ശൈലിയുടെ ഇര സിപിഐഎം മാത്രമല്ല സിപിഐ കൂടിയാണെന്നാണ് ഈ നേതാക്കളുടെ അഭിപ്രായം. വലിയ പരാജയം സംഭവിച്ചിട്ടും പിണറായിയുടെ ശൈലിയില്‍ മാറ്റില്ലെന്നതിന് ഉദാഹരണമാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.



