കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: ദുബായിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്‌ലറ്റിൽ ഒളിപ്പിച്ച നിലയിൽ രണ്ട് കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. 3317 ഗ്രാം ഭാരമുള്ള രണ്ട് സ്വർണ പാക്കറ്റുകളാണ് ടേപ്പു കൊണ്ട് പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. സ്വർണം കടത്താൻ ശ്രമിച്ചവരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
ഈയിടെയായി കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് മറ്റു മാർഗങ്ങളിലൂടെ സ്വർണക്കടത്ത് നടക്കുന്നതായി അധികൃതർ പറഞ്ഞു. ഇത്തരത്തിൽ വിമാനത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തുന്നത് കസ്റ്റംസ് നിരീക്ഷിച്ചുവരികയായിരുന്നു. കസ്റ്റംസ് പിടിക്കുമെന്ന് ഉറപ്പുള്ള സ്വർണം വിമാനത്തിലെ ടോയ്ലറ്റുകളിൽ ഉപേക്ഷിക്കുകയാണെന്ന് കരുതപ്പെടുന്നു.
ഇത്തരത്തിലുള്ള സ്വർണക്കടത്ത് പിടികൂടുന്നതിന് കസ്റ്റംസ് മറ്റ് ഏജൻസികളെയും എയർലൈൻസ് ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രത്യേക പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം കരിപ്പൂർ വിമാനത്താവളത്തിൽ 376 കേസുകളിലായി 172.19 കോടിയുടെ സ്വർണക്കടത്താണ് കസ്റ്റംസ് തടഞ്ഞത്.