നിയമ പോരാട്ടം അവസാനിപ്പിച്ച് 'ജനനായകൻ '; ഹർജി പിൻവലിക്കാൻ നിർമാതാക്കൾക്ക് അനുമതി

രാഷ്ട്രീയത്തിൽ സജീവമാകുന്ന വിജയ് യുടെ അവസാന ചിത്രമെന്ന പേരിൽ ഇറങ്ങുന്ന ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിയ്ക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി ടി ആശയാണ് കേസ് പരിഗണിച്ചത്.
സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സിബിഎഫ്‌സി നടപടിയ്‌ക്കെതിരെയാണ് കെവിഎൻ പ്രൊഡക്ഷൻസ് കേസ് നൽകിയത്. കേസ് വീണ്ടും സിംഗിൾ ബെഞ്ച് പരിഗണിയ്ക്കാനിരിക്കെയാണ് നിർമാതാക്കളുടെ നടപടി. ചിത്രം റിവൈസിംഗ് കമ്മിറ്റിയ്ക്ക് വിട്ടുകൊണ്ടുള്ള സിബിഎഫ്‌സി ചെയർപേഴ്‌സന്റെ നിർദേശവും നിർമാതാക്കൾ അംഗീകരിച്ചു.
ജനുവരി 9നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് നീണ്ടുപോവുകയും നിർമാതാക്കൾ കോടതിയെ സമീപിക്കുകയുമായിരുന്നു. ഒരു മാസത്തിലേറെയായി കേസുമായി ബന്ധപ്പെട്ട് സിനിമ കോടതിയിലാണ്. ഇതിനിടെ സുപ്രീം കോടതിയെയും നിർമാതാക്കൾ സമീപിച്ചിരുന്നു.



