ജമ്മു കാശ്മീർ ഭീകരാക്രമണം: അമിത് ഷാ കാശ്മീരിലെത്തി, അന്വേഷണം എൻഐഎ ഏറ്റെടുത്തു

ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. പരുക്കേറ്റ നിരവധിയാളുകൾ ചികിത്സയിലാണ്. ഇവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റും. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.
മരിച്ചവരിൽ ഒരാൾ കർണാടകയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണത്തെ ശക്തമായി അപലപിച്ചു. കുറ്റക്കാരിൽ ഒരാളെയും വെറുതെവിടില്ലെന്നും ക്രൂരമായ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സൗദിയിലുള്ള പ്രധാനമന്ത്രി പറഞ്ഞു. നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയനാകവും മാപ്പ് അർഹിക്കാത്ത തെറ്റുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു
ഇന്നുച്ച കഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾക്ക് നേരെ സൈനിക വേഷത്തിലെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഭീകരർ ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നാണ് സൂചന. രണ്ട് പേർ വിദേശികളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ഡൽഹിയിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീനഗറിലെത്തിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലം അമിത് ഷാ സന്ദർശിക്കുമെന്നാണ് കരുതുന്നത്. ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പിനിടെ നിലത്തുവീണ് കിടക്കുന്ന വിനോദസഞ്ചാരികളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്.