നിന്നെ കൊല്ലില്ല, ഞങ്ങൾ ചെയ്തത് പോയി മോദിയോട് പറയൂ; പല്ലവിയോട് ആക്രോശിച്ച് ഭീകരൻ

ഭർത്താവിനെ ഭീകരർ കൺമുന്നിലിട്ട് വെടിവെച്ച് കൊല്ലുമ്പോൾ പല്ലവി റാവു അലറി വിളിച്ചത് തന്നെയും മകനെയും കൂടി കൊല്ലൂ എന്നാണ്. എന്നാൽ നിന്നെ ഞങ്ങൾ കൊല്ലില്ല, പോകൂ, മോദിയോട് പോയി പറയൂ ഞങ്ങൾ ചെയ്തത് എന്നായിരുന്നു കൊടും ഭീകരന്റെ മറുപടി. കർണാടക ഷിമോഗയിൽ നിന്നുള്ള റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥാണ് ഭാര്യയുടെയും മകന്റെയും മുന്നിൽ വെച്ച് പിടഞ്ഞുമരിച്ചത്.
ജന്മനാടായ കർണാടകക്ക് പുറത്ത് ആദ്യമായാണ് മഞ്ജുനാഥ് കുടുംബസമേതം യാത്ര പോയത്. അത് അവസാനത്തെ യാത്ര കൂടിയായി മാറി. മഞ്ജുനാഥിനൊപ്പം കർണാടകയിൽ നിന്നുള്ള ഭരത് ഭൂഷൺ എന്നയാളും കൊല്ലപ്പെട്ടു. മകൻ അഭിജിത്തിന്റെ 12ാം ക്ലാസ് പരീക്ഷക്ക് ശേഷമാണ് മഞ്ജുനാഥ് യാത്ര ബുക്ക് ചെയ്തത്. ഏപ്രിൽ 19നാണ് ഇവർ ഷിമോഗയിൽ നിന്ന് ഒരു സംഘമായി യാത്ര തിരിച്ചത്
്മൂന്ന് ദിവസം മുമ്പാണ് മഞ്ജുനാഥും കുടുംബവും കാശ്മീരിലെത്തിയത്. തീവ്രവാദികൾ പുരുഷൻമാരെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് പല്ലവി പറയുന്നു. പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഇന്നലെ ഭീകരാക്രമണം നടന്നത്. 28 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിലൊരാൾ സ്ത്രീയാണ്.