പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണം; ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ യുവാവിനെ തല്ലിക്കൊന്നു: 15 പേർ കസ്റ്റഡിയിൽ

കര്‍ണാടകയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. എന്നാല്‍ കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഞായറാഴ്ച നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് സംഭവം. ഇതേ തുടര്‍ന്ന് 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ എന്നിവരെയാണ് സംഭവത്തില്‍ ഇതുവരെ കസ്റ്റഡിയിലെടുത്തത്.
പത്തോളം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നതായാണ് വിവരം. നൂറിലേറെ പേര്‍ സ്ഥലത്തുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള സച്ചിനും കൊല്ലപ്പെട്ട യുവാവും തമ്മിലാണ് ആദ്യം തര്‍ക്കമുണ്ടായത്. പിന്നീട് ഇത് കൂട്ടമായ ആക്രമണത്തില്‍ കലാശിച്ചു. ചിലര്‍ അക്രമികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
യുവാവ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ഇയാളെ നിരന്തരം ചവിട്ടിയും വടികൊണ്ടടിച്ചും കൊലപ്പെടുത്തുകയായിരുന്നു. യുവാവിനുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം. വയറിലും മുതുകിലും ജനനേന്ദ്രിയത്തിലും മാരകമായി പരിക്കേറ്റതായും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
യുവാവ് കൊല്ലപ്പെട്ടതോടെ പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
The post പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണം; ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ യുവാവിനെ തല്ലിക്കൊന്നു: 15 പേർ കസ്റ്റഡിയിൽ appeared first on Metro Journal Online.