National

യുഎസ് ഇറക്കുമതി നിരസിച്ചു; നാലേകാൽ കോടി രൂപയുടെ ഇന്ത്യൻ മാങ്ങ നശിപ്പിച്ചുകളയും

ന്യൂഡൽഹി: ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്ത മാങ്ങ യുഎസിലെ വിവിധ പോർട്ടുകളിൽ ഇറക്കുന്നതു തടഞ്ഞു. രേഖകൾ പൂരിപ്പിച്ചതിലെ പോരായ്മകളാണ് കാരണം. ഇതു കാരണം ഇന്ത്യൻ കയറ്റുമതിക്കാർക്ക് നാലേകാൽ കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ലോസ് ഏഞ്ജലസും സാൻ ഫ്രാൻസിസ്കോയും അറ്റ്ലാന്‍റയും അടക്കമുള്ള പോർട്ടുകളിൽ ഇന്ത്യൻ മാങ്ങ ഇറക്കുന്നത് തടഞ്ഞ യുഎസ് അധികൃതർ, ഇവ തിരിച്ചയച്ച് രേഖകൾ കൃത്യമാക്കി വീണ്ടും കയറ്റുമതി ചെയ്യാനാണ് ആവശ്യപ്പെട്ടത്.

എന്നാൽ, പെട്ടെന്ന് ചീഞ്ഞു പോകുന്നതിനാൽ ഇതു പ്രായോഗികമല്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ 15 ഷിപ്മെന്‍റിലധികം വരുന്ന മാങ്ങ മുഴുവൻ അവിടെ തന്നെ നശിപ്പിച്ചു കളയുക എന്ന മാർഗം മാത്രമാണുള്ളത്.

ഇന്ത്യൻ മാങ്ങയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യുഎസ്. അവിടേക്ക് അയക്കുന്ന മാങ്ങയിൽ നിയന്ത്രിത റേഡിയേഷൻ ഉപയോഗിച്ച് പ്രാണികളെ നശിപ്പിക്കും. കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കാനും ഇതാവശ്യമാണ്. ഈ പ്രക്രിയ സാക്ഷ്യപ്പെടുത്തുന്ന രേഖകളിൽ പോരായ്മ കണ്ടതിനെത്തുടർന്നാണ് ഇറക്കുമതി തടസപ്പെട്ടത്.

പിപിക്യു203 എന്ന സർട്ടിഫിക്കറ്റാണ് ഇതിന് ആവശ്യം. ഇതു നൽകുന്നതിലുണ്ടായ വീഴ്ചയാണ് മാങ്ങ കയറ്റുമതിക്കാർക്ക് ഇത്ര വലിയ നഷ്ടം വരാൻ കാരണമായത്.

See also  ഖത്തർ അമീറിന്റെ സന്ദർശനം: വിവിധ കരാറുകളിൽ ഒപ്പിട്ട് ഇരു രാജ്യങ്ങളും

Related Articles

Back to top button