യാത്രയ്ക്ക് 24 മണിക്കൂർ മുതൽ 7 ദിവസം മുമ്പ് എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കണം: പുതിയ നിയമം നിലവിൽ

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയമങ്ങൾ നിലവിൽ വന്നു. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുതൽ 7 ദിവസം മുമ്പെങ്കിലും എക്സിറ്റ് പെർമിറ്റിനായി അപേക്ഷിച്ചിരിക്കണമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 1 മുതൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും ഈ നിയമം നിർബന്ധമാക്കും.
തൊഴിലുടമയുടെ മുൻകൂർ അനുമതി (എക്സിറ്റ് പെർമിറ്റ്) ഇല്ലാതെ പ്രവാസികൾക്ക് ഇനി രാജ്യം വിടാൻ സാധിക്കില്ല. സഹൽ ആപ്പ്, ആഷെൽ മാൻപവർ പോർട്ടൽ തുടങ്ങിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴി എക്സിറ്റ് പെർമിറ്റിനായുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഈ പുതിയ സംവിധാനം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമപരമായ യാത്രകൾ ഉറപ്പാക്കുന്നതിനും വേണ്ടിയാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ തൊഴിലുടമകൾക്ക് തൊഴിലാളികൾക്ക് വേണ്ടി എക്സിറ്റ് പെർമിറ്റ് അഭ്യർത്ഥനകൾ നൽകാൻ അനുവാദമുണ്ട്.
ഇതുവരെ പ്രാബല്യത്തിലുണ്ടായിരുന്ന പ്രിന്റ് ചെയ്ത എക്സിറ്റ് പെർമിറ്റ് രേഖയ്ക്ക് ഇനി സാധുതയില്ലെന്നും, ഡിജിറ്റൽ എക്സിറ്റ് പെർമിറ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു. എല്ലാ പ്രവേശന കവാടങ്ങളിലും ഈ ഡിജിറ്റൽ പെർമിറ്റ് കാണിക്കേണ്ടി വരും. പുതിയ നിയമം പ്രവാസികൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ടെങ്കിലും, സുതാര്യവും കാര്യക്ഷമവുമായ ഒരു സംവിധാനം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.