ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് യുഎൻ രക്ഷാ കൗൺസിൽ റിപ്പോർട്ട്

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദിന് ബന്ധമുണ്ടെന്ന് യുഎൻ രക്ഷാ കൗൺസിൽ റിപ്പോർട്ട്. സ്ത്രീകൾക്ക് മാത്രമായി ഒരു വിഭാഗം രൂപീകരിക്കാൻ ജെയ്‌ഷെ മുഹമ്മദിന് പദ്ധതി ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം റിപ്പോർട്ടിൽ ജെയ്‌ഷെ മുഹമ്മദിനെ പരാമർശിച്ചതിൽ പാക്കിസ്ഥാനൻ പ്രതിഷേധം അറിയിച്ചു.
ഭീകര സംഘടനയായ ജെയ്ഷ മുഹമ്മദ് നിലവിൽ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നും പാക്കിസ്ഥാൻ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ഭീകരൻ ജമ്മു കാശ്മീരിൽ കൊല്ലപ്പെട്ടതായും യുഎൻ രക്ഷാ കൗൺസിൽ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 8 ന് ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹർ ജമാഅത്ത് ഉൽ മുമിനത്ത് എന്ന പേരിൽ സ്ത്രീകൾക്ക് മാത്രമായി ഒരു വിഭാഗം സ്ഥാപിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതായും റിപ്പോർട്ട് പറയുന്നു.
പുതിയ സംഘടന ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തിച്ചത്. 2000 ൽ സ്ഥാപിതമായ ജെയ്‌ഷെ മുഹമ്മദ് സുരക്ഷാ സേനയ്ക്കും സിവിലിയൻ ലക്ഷ്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾക്ക് കാരണക്കാരാണ്. ഇതിന്റെ തലവൻ മസൂദ് അസ്ഹർ വർഷങ്ങളായി യാത്രാ വിലക്കും സ്വത്തുക്കൾ മരവിപ്പിക്കലും ഉൾപ്പെടെ യുഎൻ ഉപരോധങ്ങൾക്ക് വിധേയനാണ്.



