World

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയായി മാജിദ് എബ്‌നെല്‍റേസയെ നിയമിച്ചു

തെഹ്റാൻ: ഇറാനിൽ സംഘർഷാവസ്ഥ നിലനിൽകെ പുതിയ പ്രതിരോധ മന്ത്രി സ്ഥാനമേറ്റു. റെവല്യൂഷണറി ഗാര്‍ഡ്‌സ് ജനറല്‍ മാജിദ് എബ്‌നെല്‍റേസയാണ് സ്ഥാനമേറ്റത്. എബ്നെൽറേസയെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉത്തരവിറക്കിയിട്ടുണ്ട്. ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ മുൻ പ്രതിരോധ മന്ത്രി അമിര്‍ നാസിര്‍ സദാ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ അമിറിന് പകരക്കാരനായാണ് മാജിദ് എബ്‌നെല്‍റേസ വരുന്നത്.

ഇസ്രായേലും അമേരിക്കയും ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഇറാൻ പ്രതിരോധ അമിര്‍ നാസിര്‍ സദാ കൊല്ലപ്പെട്ടത്. ഫൈറ്റർ പൈലറ്റായി സൈനിക വൃത്തി ആരംഭിച്ച അമിർ നാസിര്‍ സദാ ഇറാൻ സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായ ശേഷമാണ് പ്രതിരോധ മന്ത്രി സ്ഥാനത്തേക്കും എത്തിയത്.

അതേസമയം ഇറാനിലെ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വധിച്ചുവെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം രം​ഗത്തെത്തിയിരുന്നു. സയ്യിദ് യഹ്യ ഹമീദി, ജലാല്‍ പൂര്‍ ഹുസൈന്‍ എന്നിവരെ വധിച്ചതായാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഇന്റലിജന്‍സ് ഡെപ്യൂട്ടി മിനിസ്റ്ററാണ് സയ്യിദ് യഹ്യ ഹമീദി. ജലാല്‍ പൂര്‍ ഹുസൈന്‍ ഇറാന്റെ ചാരവൃത്തി വിഭാഗത്തിന്റെ തലവനാണ്. തെഹ്റാനിലെ ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

See also  വൻ ദുരന്തം; 36 മരണം, 279 പേരെ കാണാനില്ല

Related Articles

Back to top button