യുദ്ധം അവസാനിപ്പിക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ; രാജ്യത്തിന്റെ പരമാധികാരത്തിന് മേൽ കടന്നുകയറ്റം പാടില്ല

തെഹ്‌റാന്‍: തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍ അംഗീകരിച്ചാല്‍ സമാധാനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി ഇറാന്‍. മൂന്ന് ഉപാധികളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. ഇറാനിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം വേണം, തുടര്‍ ആക്രമങ്ങള്‍ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തില്‍ ഉറപ്പുവേണം, ഇറാന്റെ പരാമാധികാരത്തിന് മേല്‍ കടന്നുകയറ്റം പാടില്ല തുടങ്ങിയ ഉപാധികളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്.
ഉപാധികള്‍ യുഎസും ഇസ്രയേലും അംഗീകരിച്ചാല്‍ മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂ എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. പാകിസ്താനിലെയും റഷ്യയിലെയും ഭരണകൂടങ്ങളുമായി താന്‍ സംസാരിച്ചു. പ്രദേശത്ത് സമാധാനം പുലരണമെന്നാണ് തന്റെയും നിലപാട്. എന്നാല്‍ തങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കണമെന്നും മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. ആദ്യമായാണ് ഇറാന്‍ ഉപാധികള്‍ പരസ്യമായി അറിയിക്കുന്നത്.
അതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി. ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തുന്ന ആക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അതേസമയം ഇസ്രയേല്‍-യുഎസ് ആക്രമണത്തെപ്പറ്റി പ്രമേയത്തില്‍ പരാമര്‍ശമില്ല. ഇതിനെതിരെ ഇറാന്‍ രംഗത്തെത്തി. പ്രമേയം പക്ഷപാതപരമാണെന്ന് ഇറാന്‍ ആരോപിച്ചു.



