ഹിജാബ് വിവാദം അവസാനിപ്പിച്ചു; രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം അനുവദിക്കില്ല: മന്ത്രി

പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം ഇന്നലെ തന്നെ അവസാനിപ്പിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയം രാഷ്ട്രീയ വത്കരിക്കാൻ ശ്രമം നടക്കുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ സ്‌കൂൾ മാനേജ്‌മെന്റും പിടിഎയും പ്രതികരിച്ചത്. സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും ആക്ഷേപിക്കാനാണ് ശ്രമിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി.
രാഷ്ട്രീയ ലക്ഷ്യത്തോടെ വർഗീയവത്കരിക്കാൻ അനുവദിക്കില്ല. വെല്ലുവിളി ഇങ്ങോട്ട് വേണ്ട. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഇന്ത്യൻ ഭരണഘടനയും, കോടതി വിധിയും മാനിച്ച് മുന്നോട്ട് പോകും. ഇല്ലെങ്കിൽ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂൾ അഭിഭാഷകയുടെത് പക്വത ഇല്ലാത്ത പ്രതികരണമാണന്ന് മന്ത്രി വിമർശിച്ചു.
സ്‌കൂൾ മാനേജ്‌മെന്റിന് വേണ്ടി സംസാരിക്കേണ്ടത് അഭിഭാഷകയും പിടിഎയും പ്രസിഡന്റും അല്ലെന്നും അത് മാനേജ്‌മെന്റിന് ഓർമ വേണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയവത്കരിക്കാൻ മാനേജ്‌മെന്റും തയ്യാറായി. ഞങ്ങൾക്ക് നിയമം ബാധകമല്ല എന്ന് പറഞ്ഞാൽ അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.