പണമില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്, ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് മാർഗനിർദേശം നൽകി ഹൈക്കോടതി

ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് നിർണായക നിർദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണമില്ലെന്നതോ രേഖകൾ ഇല്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുത്. ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കുണ്ടെന്നും ഹൈക്കോടതി ഓർമിപ്പിച്ചു
ആശുപത്രികളുടെ പ്രവർത്തനത്തിനായി കൃത്യമായ മാർഗനിർദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമെന്ന് ഉറപ്പാക്കുകയും വേണം. തുടർ ചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം
ആശുപത്രി റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കണം. ഓരോ ചികിത്സയുടെയും കൃത്യമായ നിരക്കുകൾ രോഗികൾക്കും ബന്ധുക്കൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയണമെന്നും കോടതി നിർദേശിച്ചു.



