ഉമർ എത്തിയത് കത്തിയുമായി; മകൾ ജുമൈലക്ക് കുത്തേറ്റത് ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ

കാസർകോട് മഞ്ചേശ്വരത്ത് കുടുംബവഴക്കിനിടെ പിതാവിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥിനിയും ബന്ധുവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉമർ ഫാറൂഖിന്റെ കുത്തേറ്റ് മകൾ ജുമൈല(19), ഭാര്യാ സഹോദരിയുടെ ഭർത്താവ് ഷേക്ക് അബ്ബ(53) എന്നിവരാണ് മരിച്ചത്. തുമിനാട് ഹിൽടോപ് നഗറിൽ ഇന്നലെയാണ് സംഭവം
ഷേക്ക് അബ്ബയുടെ വീട്ടിലെത്തിയാണ് ഉമർ ഫാറൂഖ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ജുമൈലയും ഉമ്മ താഹിറയും ഇവിടെയായിരുന്നു താമസം. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായാണ് ഇന്നലെ ബന്ധുക്കൾ ഒത്തുകൂടിയത്. ബന്ധം വേർപിരിയുന്നെങ്കിൽ ഭാര്യയുടെ പേരിലാക്കി മാറ്റിയ തന്റെ 10 സെന്റ് സ്ഥലം തിരിച്ച് എഴുതി തരണമെന്ന് ഉമർ ഫാറൂഖ് ആവശ്യപ്പെട്ടു
എന്നാൽ ഈ സ്വത്ത് മകളുടെ പഠനത്തിനും മറ്റും വേണമെന്ന് താഹിറയും ബന്ധുക്കളും പറഞ്ഞു. ഇതിൽ പ്രകോപിതനായ ഉമർ കത്തിയെടുത്ത് ഷേക്ക് അബ്ബയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സ്‌കൂളിൽ നിന്നെത്തിയ ജുമൈല ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റു.
ഗൾഫിലായിരുന്ന ഉമർ ഫാറൂഖ് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. പ്രതി മദ്യലഹരിയിലായിരുന്നു. വ്യാജ പാസ്‌പോർട്ട് കേസിൽ ഉമർ നേരത്തെ ജയിലിലായിരുന്നു. ഒരു മാസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. ഇയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.



