വെമ്പായം ബാർ ആക്രമണം: തീകൊളുത്തിയ പ്രതി അനീഷും മരിച്ചു; മരണം രണ്ടായി

തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ അനീഷും (32) മരണപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇതോടെ വെമ്പായം ബാർ ആക്രമണ കേസിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് വെമ്പായത്തെ സ്വകാര്യ ബാറിലെ എസി ഹാളിൽ മദ്യപസംഘങ്ങൾ തമ്മിൽ വാക്കുതർക്കവും സംഘർഷവും ഉണ്ടായത്. തർക്കത്തെ തുടർന്ന് പുറത്തുപോയ പോത്തൻകോട് നന്നാട്ടുകാവ് സ്വദേശിയായ അനീഷ്, തൊട്ടടുത്ത പമ്പിൽ നിന്ന് പെട്രോൾ വാങ്ങി തിരികെയെത്തി സംഘത്തിൻ്റെ ദേഹത്തേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.
പെട്രോൾ ഒഴിക്കുന്നതിനിടയിൽ അനീഷിന്റെ ശരീരത്തിലേക്കും തീ പടർന്നുപിടിക്കുകയായിരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റ അനീഷ് വെൻ്റിലേറ്ററിലായിരുന്നു. ആക്രമണത്തിൽ പൊള്ളലേറ്റ മറ്റ് നാല് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.



