ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെയാണ് ആന്റണി രാജു മേൽക്കോടതിയെ സമീപിച്ചത്.
ആന്റണി രാജു കുറ്റക്കാരനെന്ന വിധി കോടതി മരവിപ്പിച്ചില്ല. അതേസമയം ആന്റണി രാജുവിന്റെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതുവരെ തത്കാലത്തേക്ക് കോടതി മരവിപ്പിച്ചു. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ ആന്റണി രാജുവിനുള്ള അയോഗ്യതയും തുടരും. അപ്പീലിൽ വിശദമായ വാദം കേട്ട് ഉത്തരവ് പറയുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്
തൊണ്ടിമുതൽ കേസിലെ തടവുശിക്ഷയും പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു ഉപഹർജി സമർപ്പിച്ചത്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പ്രോസിക്യൂഷൻ ഇത് എതിർത്തു. 3 വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയുമാണ് ആന്റണി രാജുവിന് കോടതി വിധിച്ചത്.



