ഫിലിപ് മമ്പാട് പെൺകുട്ടിയെ കൊണ്ടുപോയത് ഉപദ്രവിക്കണമെന്ന് കരുതിക്കൂട്ടി; റൂമെടുക്കാൻ നൽകിയത് പഴയ പോലീസ് ഐഡി

പോക്‌സോ കേസിൽ ജയിലിൽ കഴിയുന്ന മോട്ടിവേഷണൽ സ്പീക്കർ ഫിലിപ് മമ്പാടിനെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. കരുതിക്കൂട്ടിയാണ് പെൺകുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയതെന്നും സംഭവത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബവുമായി ഒത്തു തീർപ്പിന് ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഫിലിപ് മമ്പാട് അറസ്റ്റിലായത്
കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ ഫിലിപ് റൂം എടുത്തത് സർവീസിലുള്ളപ്പോൾ ഉപയോഗിച്ചിരുന്ന പോലീസ് ഐഡി കാണിച്ചാണ്. പെൺകുട്ടിയെ ഉപദ്രവിക്കണമെന്ന് കരുതിക്കൂട്ടി തന്നെയാണ് കൊണ്ടുപോയത്. സംഭവം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞപ്പോൾ ഒത്തുതീർപ്പിനും ശ്രമിച്ചു.
സമൂഹത്തിൽ സ്വാധീനമുള്ള പ്രതി മനപ്പൂർവം ചെയ്ത ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം നൽകിയാൽ നിയമ വ്യവസ്ഥയെ സമൂഹം സംശയത്തോടെ നോക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ കൗൺസിലിംഗിലാണ് പെൺകുട്ടി താൻ നേരിട്ട ദുരനുഭവം വിവരിച്ചത്. പിന്നാലെ ഫെബ്രുവരി 13ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു



