ശബരിമല തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി തന്ത്രി കണ്ഠര് രാജീവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ തന്ത്രയുള്ളത്. ജയിലിൽ തുടരുമ്പോൾ മെഡിക്കൽ കോളേജിൽ വച്ച് നടത്തിയ ആൻജിയോഗ്രാമിൽ ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇത് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ പരിശോധിക്കാനാണ് തന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജയിലിൽ കഴിയുമ്പോൾ തന്നെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിന് പിന്നാലെ തന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജയിലിൽ വച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആൻജിയോഗ്രാം നടത്താൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയത്.
അതേസമയം സ്വർണക്കൊള്ള കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി തന്ത്രി കോടതിയെ സമീപിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഇളവ് തേടിയത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പോകണമെന്ന് ചൂണ്ടിക്കാണിച്ചാണ് തന്ത്രി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയത്.



